എം.എല്‍.എ സ്ഥാനം രാജിവെച്ച പി.വി. അൻവറിനുള്ള അധിക പൊലീസ് സുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു. എടവണ്ണ ഒതായിയിലെ അൻവറിന്‍റെ വീടിനു മുന്നിലെ പൊലീസ് പിക്കറ്റ് പോസ്റ്റ് ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക ഗണ്‍മാന്മാരെയുമാണ് പിൻവലിച്ചത്. നേരത്തേ അൻവറിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗണ്‍മാന്മാർ തുടരും.
ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതല്‍ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പി.വി. അൻവർ നല്‍കിയ അപേക്ഷ പരിഗണിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ സെപ്റ്റംബർ 29 മുതലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.