തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല.
'കേരള ഫ്രണ്ട്ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിന് കിട്ടേണ്ടത്.എന്നാൽ കിട്ടിയത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാൽ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവർദ്ധനവിൽ കാർഷിക മേഖലയിലെ സബ്സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വർദ്ധനവില്ല. കാർഷിക മേഖലയിലെ വിള ഇൻഷുറൻസിനും തുക കുറവാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു.