ന്യൂഡൽഹി: വ്യക്തികളുടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ ഇടപാടുകളെയും നിരീക്ഷിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റിന് അധികാരം നൽകുന്ന പുതിയ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ 1 മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക. ഇതു പ്രകാരം നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാൽ ഒരു വ്യക്തിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങൾ, ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാ ഓൺലൈൻ ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും.ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നികുതിയുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതു വഴി വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകളും സ്രോതസുകളും വഴിയുള്ള നിയമവിരുദ്ധ ഇടപാടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.1961 ലെ ഇൻകം ടാക്സ് നിയമം പ്രകാരം നികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പണം, സ്വർണം, ആഭരണം, സാമ്പത്തിക രേഖകൾ എന്നിവ പിടിച്ചെടുക്കാനാണ് ഡിപ്പാർട്മെന്‍റിന് അധികാരമുള്ളത്. ആവശ്യമെങ്കിൽ ഈ അധികാരം ഉപയോഗിച്ച് സേഫുകളും ലോക്കറുകളും തകർക്കാനും ഇവർക്കു കഴിയും. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഈ നിയമങ്ങൾക്ക് അതീതമാണ്.