Share this Article
മെയ് 1 ലോക തൊഴിലാളി ദിനം

കൈ മെയ് മറന്ന് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കായുള്ള ദിവസമാണിന്ന്. ചരിത്രത്തില്‍ എല്ലാ കാലവും അടയാളപ്പെടുത്തിയ തൊഴിലാളി വര്‍ഗമുന്നേറ്റത്തിന്റെ ഓര്‍മപ്പെടുത്തല്‍. എട്ടുമണിക്കൂര്‍ തൊഴിലെന്ന അവകാശം നേടിയെടുത്ത മെയ് ദിനം.

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം - തൊഴിലാളി നേടിയെടുത്തതാണ് ഈ അവകാശം.  ചോരചിന്തിയ തൊഴിലാളി വര്‍ഗമുന്നേറ്റത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓരോ മെയ്ദിനവും.

19 ആം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലാണ് തൊഴിലാളി വര്‍ഗത്തിന്റെ വര്‍ഗസമരം ആരംഭിച്ചത്. അമേരിക്കയില്‍ ആരംഭിച്ച പോരാട്ടമാണ് ഇന്ന് എട്ട് മണിക്കൂറായി തൊഴില്‍ സമയം ക്രമീകരിച്ചതും. 1886 മെയ് ഒന്നിന് അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ എണ്‍പതിനായിരത്തിലധികം തൊഴിലാളികള്‍ ഒത്തുകൂടി്. നാല് തൊഴിലാളികളാണ് അന്ന് ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. പിന്നാലെ മെയ് നാലിന് ഉണ്ടായ ഹേ മാര്‍ക്കറ്റ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഇന്നും അജ്ഞാതം.

ലോകമെമ്പാടുമുള്ള തൊഴിലാളികളെ സംഘടിച്ച് ശക്തരാകാന്‍ പ്രേരിപ്പിച്ച ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയിലുണ്ടായ രക്തച്ചൊരിച്ചിലാണ് മെയ്ദിനത്തിന്റെ അടിത്തറ. ഫ്രഞ്ച് വിപ്ലവത്തിന്റെ 100 ആം വാര്‍ഷികമാഘോഷിക്കുന്നതിനായി പാരീസില്‍ സംഘടിപ്പിച്ച 1889 ലെ ലോക തൊഴിലാളി കോണ്‍ഗ്രസിലാണ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്.

5 വര്‍ഷങ്ങള്‍ക്കിപ്പുറം 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സില്‍ മെയ് ദിനം എന്ന തൊഴിലാളി ദിനമുണ്ടായി. ഇന്ന് തൊഴിലിടങ്ങളിലുണ്ടായ എല്ലാ അവകാശവും തൊഴിലാളി വര്‍ഗം പൊരുതി നേടിയതാണ്. ആ പൂര്‍വികരുടെ ചോരയില്‍ പൊടിഞ്ഞതാണ് എട്ട് മണിക്കൂര്‍ തൊഴിലെന്ന അടിസ്ഥാനവാക്യം.

ഇന്ത്യയില്‍ 1923 മെയ് 1 ന് മദ്രാസിലാണ് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. ചെങ്കോടി പാറിയതും അന്നേ ദിവസമാണ്. അവകാശപ്പോരാട്ടത്തിന് ചോരചാറി ചുവന്ന അനേകമനേകം തൊഴിലാളികളുടെ രക്തസാക്ഷിത്വം പോലെ..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article