Share this Article
News Malayalam 24x7
ഇന്ന് ഒക്ടോബര്‍ 2, ഗാന്ധിജയന്തി
Gandhi Jayanti

ലോകത്തിന് മുന്നില്‍ പുതിയ സമരമാര്‍ഗം തുറന്ന സത്യാന്വേഷി, കാലം മായ്ക്കാത്ത മൂല്യങ്ങളുടെ ഓര്‍മദിനം. ഇന്ന് ഒക്ടോബര്‍ 2, ഗാന്ധിജയന്തി. ഗാന്ധിജിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകളിലാണ് രാജ്യം. അഹിംസ എന്ന മാര്‍ഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്റെയും മനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

1869ല്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്ന് ഉദിച്ചുയര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയിത്തീര്‍ന്ന ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതം ഒരിക്കലും വിസമരിക്കാനാവില്ല. 

അഹിംസ എന്ന തത്വം അടിസ്ഥാനമാക്കി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ വ്യക്തിയാണ് ഗാന്ധിജി. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഗാന്ധിവചനം ഇന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉപയോഗിക്കുന്നുണ്ട്.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാമായി മാറിയത് സമാനതകളില്ലാത്ത സഹനത്തിന്റേയും അഹിംസയുടേയും സമരമാര്‍ഗങ്ങളിലൂടെയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു ഗാന്ധി. ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തയാളായിരുന്നു അദ്ദേഹം.

അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനത്തില്‍ അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകം ആചരിക്കുന്നു. 1915 ല്‍ ആണ് ഗാന്ധി ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുന്നത്.

1942 ലെ ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നിവ ഗാന്ധിജി നേതൃത്വം നല്‍കിയ സമരങ്ങളായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലക്കാത്ത സമരമായിരുന്നു ഗാന്ധിജിയുടെ ജീവിതം.

1869 ഒക്ടോബര്‍ 2 മുതല്‍ 1948 ജനുവരി 30യുള്ള ഗാന്ധിയുടെ ജീവിതം ലോകത്തിന് പാഠപുസ്തകമാണ്. കഠിന പ്രതിസന്ധിഘട്ടങ്ങളിലും തന്റെ ജീവിത ദര്‍ശനങ്ങളെ അദ്ദേഹം കൈവിടാതെ  ചേര്‍ത്തുപിടിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് ഗാന്ധി ജയന്തി അഹിംസാ ദിനമാണ്.

അനീതിക്കും അസമത്വത്തിനും എതിരായ പോരാട്ടങ്ങളില്‍ രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ നമുക്ക് കരുതാക്കട്ടെ. രാജ്യത്തിന് ദിശാബോധം പകര്‍ന്നുനല്‍കിയ സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനം രാജ്യം വിപുലമായി തന്നെ ആഘോഷിക്കുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article