മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഓ കുറ്റപത്രം. സിഎംആർഎൽ- എക്സാലോജിക് പണമിടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നു എന്നും കുറ്റപത്രം വിശദീകരിക്കുന്നു.
സിഎംആർഎൽ- എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക മുഖ്യമന്ത്രിയുടെ മകൾ വീണയെന്ന് ആണ് എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നത്. പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. എന്നാൽ സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയ ശേഷം അത് കമ്പനിയുടെ മുഖ്യവരുമാനമായി.
2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി കൃത്യമായി ഇടപാടുകൾ നടത്തി. അതിലൂടെ പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ കൂടി പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ്എഫ്ഐഒ കുറ്റപത്രം നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ.