ചെന്നൈ: പ്രശസ്ത തമിഴ് നടി പുഷ്പലത (87) അന്തരിച്ചു. വർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടനും നിർമാതാവുമായ എ വി എം രാജന്റെ ഭാര്യയാണ്. 1958ൽ പുറത്തിറങ്ങിയ 'ചെങ്കോട്ടൈ സിംഗം' എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.എം ജി രാമചന്ദ്രൻ (എം ജി ആർ), ശിവാജി ഗണേശൻ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾക്കൊപ്പം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് കൂടാതെ തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ 'നാൻ അടിമൈ ഇല്ലൈ', കമൽ ഹാസന്റെ 'കല്യാണരാമൻ', 'സകലകല വല്ലവൻ' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1964 ൽ ലക്സ് സോപ്പ് പരസ്യങ്ങളുടെ മോഡലായി. 'നാനും ഒരു പെണ്ണ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എ.വി.എം രാജനുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.1970 മുതൽ പുഷ്പലത നിരവധി ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ചു. 1999 ൽ മുരളി അഭിനയിച്ച 'പൂവസം' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തു.
തമിഴ് സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ പുഷ്പലതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. പുഷ്പലതയുടെ സംസ്‌കാരം ഇന്ന് ചെന്നൈയിൽ നടക്കും.