കൊച്ചി: ആന്‍റണി പെരുമ്പാവൂരിനെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ. ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളുമാണ് സൈബർ ആക്രമണത്തിനു പിന്നിലെന്നും സുരേഷ് പറഞ്ഞു.
ഇതിനിടെ മോഹൻലാൽ തന്നെ വിളിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ.'മോഹൻലാൽ എന്നെ വിളിച്ചിരുന്നു. എന്നാൽ ഞാൻ ഫോൺ എടുത്തില്ല. ഇപ്പോൾ സംസാരിച്ചാൽ ശരിയാകില്ല. ഞാൻ കുളിക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവനുമായി മോശമായ സംസാരമാകും. എനിക്ക് അവനുമായി പ്രശ്‌നമില്ല. സൗഹൃദക്കുറവുമില്ല. ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും'- എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒത്തുതീർപ്പു ചർച്ച ഉടൻ ഉണ്ടാവില്ലെന്നും സുരേഷ് കുാർ പറഞ്ഞു.ജൂൺ 1 മുതൽ സിനിമ മേഖല നിശ്ചലമാവുമെന്ന് വാർത്താ സമ്മേളനത്തിലൂടെ സുരേഷ് കുമാർ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം. പിന്നാലെ ഇതിനെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു.നിര്‍മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് പറഞ്ഞ ആന്‍റണി എമ്പുരാന്‍റെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും കുറിപ്പില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നല്‍കി നടന്‍മാരായ മോഹന്‍ലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.