പ്രശസ്ത ഹോളിവുഡ് നടി പമേല ബക്കിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യു.എസിലെ ഹോളിവുഡ് ഹില്‍സിലെ വസതിയില്‍ തലയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയിലാണ് കണ്ടത്. ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 62 വയസ്സായിരുന്നു. ബേവാച്ച്, നൈറ്റ് റൈഡര്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് . മാര്‍ച്ച് അഞ്ചിന് ആത്മഹത്യ ചെയ്‌തെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യാ കാരണം വ്യക്തമല്ല. സൂചന നല്‍കുന്ന കുറിപ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.അമേരിക്കന്‍ നടനും ഗായകനുമായ ഡേവിഡ് ഹസല്‍ഹോഫിന്റെ മുന്‍ ഭാര്യയാണ്. പമേലയുടെ മരണത്തില്‍ ഹസല്‍ഹോഫ് അനുശോചനമറിയിച്ചു. ഇരുവര്‍ക്കും ടെയ്‌ലര്‍, ഹെയ്‌ലി എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്. ഹെയ്‌ലി അവളുടെ അച്ഛനമ്മമാരുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ട് പങ്കുവെച്ചതാണെന്നാണ് പറയപ്പെടുന്നത്.പമേലയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാംഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുറി പൂട്ടിയിരിക്കുന്നതായും അകത്ത് മരിച്ചുകിടക്കുന്നതായും കണ്ടെത്തി. 1970-കളില്‍ പമേല സിനിമകളിലേക്ക് കടന്നുവരികയും ചിയേഴ്‌സ്, ദി ഫാള്‍ ഗയ്, ടി.ജെ. ഹുക്കര്‍, സൂപ്പര്‍ ബോയ്, വൈപ്പര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബക്കും ഹസല്‍ഹോഫും ഒരുമിച്ചഭിനയിച്ച ചിത്രമാണ് 'ദി യങ് ആന്‍ഡ് ദി റെസ്റ്റ്‌ലെസ്'. 1989-ല്‍ വിവാഹിതരായ ഇരുവരും 2006-ല്‍ വേര്‍പ്പിരിഞ്ഞു.