ബംഗളൂരു: സംസ്ഥാനത്തുടനീളമുള്ള തീയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി കർണാടക സർക്കാർ. ടിക്കറ്റ് വില 200 രൂപയിലധികമാകാൻ പാടില്ലെന്നാണ് നിർദേശം. മൾട്ടിപ്ലക്സുകളിൽ ഉൾപ്പടെ കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലെയും സിനിമകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ടിക്കറ്റ് വില വർദ്ധനവ് ആവശ്യപ്പെടുന്ന സിനിമാ നിർമാതാക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.
സംസ്ഥാന ബഡ്‌ജറ്റ് പ്രഖ്യാപനത്തിനിടെ എല്ലാ സിനിമാ തീയേറ്ററുകളിലെയും ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. മുമ്പ് സമാനമായ വില പരിധി ഏർപ്പെടുത്തിയിരുന്നുവെങ്കിലും അത് കൃത്യമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടിക്കറ്റ് വിലയിൽ കുത്തനെയുള്ള വർദ്ധനവും ഉണ്ടായിരുന്നു. ചില സിനിമകളുടെ റിലീസ് ദിനത്തിൽ 600 രൂപയ്‌ക്ക് വരെ ടിക്കറ്റ് വിൽപ്പന നടത്തിയിട്ടുണ്ട്. എല്ലാ സിനിമാ ആസ്വാദകർക്കും താങ്ങാവുന്ന വിലയിൽ ടിക്കറ്റ് ലഭിക്കാനാണ് സർക്കാർ പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. പുതിയ നിയമം ഉടൻ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കും.