ആയിരത്തിലധികം പേർ മരിച്ച ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ട വിവരം പങ്കുവച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. മ്യാന്‍മാറില്‍ ഉണ്ടായ മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താന്‍ സുരക്ഷിതയാണെന്നും പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മ്യാന്‍മറില്‍ നിന്നും തിരിച്ചു വന്ന ശേഷമാണ് പാര്‍വതി പോസ്റ്റ് ഇട്ടത്.
പാര്‍വതിയുടെ വാക്കുകള്‍:
ഇത് എഴുതുമ്പോഴും ഞാന്‍ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കില്‍ വച്ച് എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാന്‍ നേരിട്ടു സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതും ആളുകള്‍ ജീവന് വേണ്ടി ഓടുന്നതും ഞാന്‍ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികള്‍ ഇല്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയില്‍ ആയിരുന്നു.ആ നിമിഷം ആദ്യം ഞാന്‍ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു.പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങള്‍ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തില്‍ രണ്ടാമത് ലഭിച്ച അവസരമാണ്.ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിങ്ങിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തിരിച്ചു വരാന്‍ കഴിയുമായിരുന്നില്ല. എപ്പോഴും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.അതേസമയം, മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000ന് മുകളിലായി. 1670 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.