ക്വാലലംപുർ: മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിതാ ലോകകപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ആധികാരിക വിജയവുമായാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി.
ഓപ്പണർ ജി. കമാലിനി അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 50 പന്തുകളിൽ 56 റൺസാണു താരം നേടിയത്. 29 പന്തില്‍ 35 റൺസെടുത്ത ഗൊങ്കഡി തൃഷയാണ് ഇന്ത്യൻ നിരയിൽ പുറത്തായ ബാറ്റർ. 11 റൺസുമായി സനിക ചൽകെയും പുറത്താകാതെനിന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനായി ഡവിന പെരിൻ (45), അബി നോർഗ്രോവ് (30), അമു സുരെൻകുമാർ (14) എന്നിവർ മാത്രമാണു രണ്ടക്കം കടന്നത്.ഇന്ത്യയ്ക്കു വേണ്ടി വൈഷ്ണവി ശർമയും പരുനിക സിസോദിയയും മൂന്നു വിക്കറ്റുകൾ വീതം നേടി. ആയുഷി ശുക്ല രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തപ്പോൾ, 18.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു.