ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 2 പന്തുകൾ ബാക്കി നിൽക്കെ 228 റൺസിന് പുറത്ത്.മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 118 ബോളില്‍ 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 100 റണ്‍സെടുത്തു. ഒരുവേള 35 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയി-ജേക്കര്‍ അലി കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ജേക്കര്‍ അലി 114 ബോളില്‍ 68 റണ്‍സെടുത്തു.തന്‍സിദ് ഹസന്‍ 25 ബോളില്‍ 25, റിഷാദ് ഹൊസൈന്‍ 12 ബോളില്‍ 18 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിദ് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി ടീമിലിടം നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചില്ല.35 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റ് ഇന്ത്യ വീഴ്ത്തിയിരുന്നു.നായകന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ പൂജ്യരായി മടങ്ങി. ഷമി അഞ്ച് വിക്കറ്റും ഹര്‍ഷിത് റാണെ മൂന്ന് വിക്കറ്റും നേടി. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉറപ്പിച്ച ഹാട്രിക് നിര്‍ഭാഗ്യം കൊണ്ട് അക്ഷര്‍ പട്ടേലിന് നഷ്ടമായി. രണ്ടാം പന്തില്‍ നിലയുറപ്പിച്ച തന്‍സീദ് ഹസ്സനെ(25) കീപ്പറുടെ കൈകളിലെത്തിച്ച അക്ഷര്‍ തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖര്‍ റഹീമിനെയും അതേ മാതൃകയില്‍ പുറത്താക്കി. ഹാട്രിക് പന്ത് ജാക്കര്‍ അലിയുടെ ബാറ്റില്‍ നിന്ന് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കൈകളിലേക്ക്.
ആഘോഷം തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ നിരാശയിലാഴ്ത്തി രോഹിത്ത് അനായാസ ക്യാച്ച് നഷ്ടമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് എന്ന അപൂര്‍വ്വതയാണ് അക്ഷറിന് നഷ്ടമായത്. ആദ്യ ഓവറില്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാറിനെ മുഹമ്മദ് ഷമിയും രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈനെ ഹര്‍ഷിത് കോലിയുടെ കൈകളിലെത്തിച്ചും മടക്കി.