Share this Article
ജീവനൊടുക്കും തൊട്ടുമുൻപ് എഴുതിയ കുറിപ്പിൽ ബാങ്ക് പ്രസിഡന്റിന്റെ പേര്; മൃതദേഹവുമായി പ്രതിഷേധം
വെബ് ടീം
posted on 29-06-2024
1 min read

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം. ബാങ്ക് പ്രസിഡന്റിന്റെ പേരെഴുതി ജീവനൊടുക്കിയ  തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ജീവനൊടുക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ബാങ്ക് പ്രസിഡണ്ട് ജയകുമാറിനെതിരെയാണ് ആരോപണം.  മരണത്തിന് ഉത്തരവാദി ജയകുമാർ എന്ന് എഴുതിയിരുന്നു. ബാങ്ക് പ്രസിഡന്റിനെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

രണ്ടര ലക്ഷത്തോളം രൂപ ബിജുകുമാറിന് ലഭിക്കാനുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കടക്കം പല തവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പണം നൽകിയില്ലെന്നാണ് ആരോപണം.

ഇന്നലെ രാത്രിയോടെ ബിജു കുമാറിനെ വീടിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ബാങ്ക് മാനേജരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories