Share this Article
image
പിന്തുണയ്ക്ക് എല്ലാവരോടും സ്നേഹം മാത്രം,തനിക്കുള്ള പിന്തുണ രമേശ് നാരായണനെതിരായ വിദ്വേഷ പ്രചരണമാകരുതെന്ന് നടൻ ആസിഫ് അലി
വെബ് ടീം
posted on 17-07-2024
1 min read
ACTOR ASIF ALI REACTION

കൊച്ചി: സംഗീത സംവിധായകൻ രമേശ്‌ നാരായണൻ പരസ്യമായി അപമാനിച്ച വിവാദത്തില്‍ തനിക്കുള്ള പിന്തുണ രമേശ് നാരായണനെതിരായ വിദ്വേഷ പ്രചരണമാകരുതെന്ന് നടൻ ആസിഫ് അലി.പിന്തുണയ്ക്ക് എല്ലാവരോടും സ്നേഹം മാത്രം. തന്നെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്ത് നിന്ന് ഹേറ്റ് ക്യാമ്പയിൻ ഉണ്ടാവരുത്.അദ്ദേഹത്തിൻ്റെ പേര് സ്റ്റേജിൽ നിന്ന് തെറ്റായി വിളിച്ചു.എല്ലാ മനുഷ്യർക്കുമുണ്ടാകുന്ന ടെൻഷൻ അദ്ദേഹത്തിനുണ്ടാവും.ഈ വിഷയത്തിൽ എന്ത് മറുപടി പറയണം എന്ന കൺഫ്യൂഷൻ ഉണ്ടായി.മതപരമായ ചർച്ചകൾ വരെ ഉണ്ടായി.ലോകത്ത് ഉള്ള മുഴുവൻ മലയാളികളും തന്നെ പിന്തുണച്ചു.അദ്ദേഹം അനുഭവിക്കുന്ന മാനസിക വിഷമം തനിക്ക് മനസിലാവുമെന്നും ആസിഫ് അലി പറഞ്ഞു. 

വിവാദത്തിനു ശേഷം താരം പങ്കെടുക്കുന്ന ആദ്യപൊതുപരിപാടി കൊച്ചിയിൽ നടന്നു.

അതേ സമയം ആസിഫ് അലിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് നടി അമല പോള്‍ പറഞ്ഞു. മോശം സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്തെന്നും നടി പറഞ്ഞു. എം.ടിയുടെ തിരക്കഥകള്‍ വച്ച് എടുത്ത ഒമ്പത് സിനിമകള്‍ അടങ്ങുന്ന ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടയായിരുന്നു വിവാദമുണ്ടായത്.  എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത പരിപാടി. ആന്തോളജിയിലെ ജയരാജ് സംവിധാനം ചെയ്ത സിനിമക്ക് സംഗീതം ചെയ്ത രമേഷ് നാരായണനെ ആദരിക്കാന്‍ ആസിഫലിയെ വിളിച്ചു. മൊമന്‍റോ സ്വീകരിച്ച രമേഷ് നാരായണ്‍ ആസിഫ് അലിയെ ഗൗനിക്കുന്നില്ല. വേദിയിലിരുന്ന ജയരാജനെ വിളിച്ചുവരുത്തി അദ്ദേഹത്തില്‍ നിന്ന് വീണ്ടും പുരസ്കാരം സ്വീകരിക്കുന്നതാണ് ദൃശ്യത്തില്‍. അദ്ദേഹത്തിന്‍റെ മുഖത്ത് അസ്വസ്ഥതയും പ്രകടം. 

സമൂഹമാധ്യമങ്ങളില്‍രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി രമേഷ് നാരായണ്‍ രംഗത്തെത്തി. ആന്തോളജിയിലെ മറ്റ് ചിത്രങ്ങളിലെ സംഗീത സംവിധായകരെ വേദിയിലേക്ക് ക്ഷണിച്ച് ആദരിച്ചു. എന്നാല്‍ തന്നെ വിളിച്ചില്ല. പോകുകയാണെന്ന് എം.ടിയുടെ മകള്‍ അശ്വതിയെ അറിയിച്ചപ്പോഴാണ് വേദിയിലേക്ക് വിളിച്ചത്. ആസിഫ് അലിയെ തനിക്ക് ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനത്തിലെ വിഷമം അദ്ദേഹം മറച്ചുവച്ചില്ല.ആസിഫലിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല, ജയരാജുമായി സംസാരിച്ചെന്നും രമേഷ് നാരായണ്‍. 

താന്‍ സംവിധാനം ചെയ്ത ഷോയെ വിവാദത്തിലാക്കിയ രമേഷ് നാരായണിനും ജയരാജിനുമെതിരെ തുറന്നടിച്ച് സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തി. രമേഷ് നാരായണിന്‍റെ പേരുവിട്ടുപോയപ്പോള്‍ ക്ഷമചോദിച്ചതാണ്. എന്നിട്ടും മൊമന്‍റോ സ്വീകരിക്കാത്തത് തെറ്റാണ്. തന്‍റെ സിനിമക്ക് സംഗീതസംവിധായകനുള്ള കാര്യം ജയരാജും പറയണമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories