Share this Article
image
സെപ്റ്റിക് ടാങ്കിൽ നിന്ന് ചിലത് കിട്ടി, കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം
വെബ് ടീം
posted on 02-07-2024
1 min read
kala-murder-mortal-remains-found-from-septic-tank

മാന്നാറിൽ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചു. എന്നാൽ ഇത് മൃതദേഹത്തിൻ്റെ ഭാഗമാണോയെന്ന് ഉറപ്പിച്ചിട്ടില്ല. 15 വര്‍ഷം പിന്നിട്ടതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറൻസിക് സംഘം സംശയിക്കുന്നുണ്ട്. വിശദമായി പരിശോധന തുടരുകയാണ്. സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. നാല് പേരും പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നൽകുന്നത്. 

കലയെ കാണാതയപ്പോൾ മാതാപിതാക്കളും പരാതി നൽകിയിരുന്നില്ല. കല കൊച്ചിയിൽ ജോലിക് പോയി എന്ന നിഗമനത്തിൽ ആയിരുന്നു കുടുംബം. വ്യക്തി വൈരാഗ്യമാകും കൊലയ്ക്ക് കാരണമെന്ന് കരുതുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ ലഭിച്ചാൽ മാത്രമേ പല മൊഴികളും സ്ഥിരീകരിക്കാനാവൂ. സംഭവത്തിൽ ഭർത്താവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും അവരെല്ലാം തങ്ങൾക്ക് ഒന്നുമറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കല മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകമാണെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് പൊലീസ് ഇദ്ദേഹത്തെയും സംശയിക്കുന്നത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories