Share this Article
image
‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
വെബ് ടീം
posted on 02-08-2024
1 min read
rnakulam-court-harisree-ashokan-tiles-dispute

കൊച്ചി: ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമിച്ച വീടിന്റെ ആവശ്യത്തിനായി എറണാകുളത്തെ ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ പതിക്കുകയും ചെയ്തിരുന്നു. ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാർ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്. ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 1658641 രൂപ നൽകണം. മോശമായി ടൈൽസ് പതിപ്പിച്ചതിനും കൃത്യമായ സർവീസ് നൽകാത്തതിനുമാണ് ഇത്രയും തുക ഈടാക്കുന്നത്. കൂടാതെ, എതിർകക്ഷികൾ എല്ലാവരും കൂടി ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചു.

ടൈലുകള്‍ പതിപ്പിക്കുന്ന ജോലികൾ സ്ഥാപനത്തെ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപയ്ക്കാണ്. മറ്റ് രണ്ടു സ്ഥാപനങ്ങളുടേയും ശുപാർശ പ്രകാരമാണ് കരാർ ഏൽപ്പിച്ചത്. രാജ്യാന്തര നിലവാരമുള്ള ടൈലുകള്‍ ആണെന്ന് ബോധ്യപ്പെടുത്തിയാണ് കടയുടമകൾ അശോകനെ കൊണ്ട് ഇത് വാങ്ങിപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു.

വീടിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് വരാൻ ആരംഭിച്ചു. ൈടൽ പതിപ്പിച്ച സ്ഥാപനത്തെ അശോകന്‍ ഇക്കാര്യം അറിയിച്ചെങ്കിലും നിർമാണത്തിലെ തകരാറും ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് വ്യക്തമാക്കി അവർ കൈകഴുകി. തുടർന്ന് ടൈലുകൾ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവർ ഉറപ്പുകള്‍ നൽകിയതല്ലാതെ ടൈലുകൾ മാറ്റിക്കൊടുത്തില്ല. തുടർന്ന് അശോകൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഉൽപ്പന്നം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളില്ലെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചു. എന്നാൽ, ധാർമികമല്ലാത്ത വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണ് എതിർകക്ഷികള്‍ കാണിച്ചതെന്നു ഡി.ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories