Share this Article
image
യുവതിക്ക് ക്രൂര മർദ്ദനം വൈകിയെത്തിയതിന്; പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു
വെബ് ടീം
posted on 22-08-2024
1 min read
case against fiancee

കൊച്ചി: വൈറ്റിലയിൽ നഗരമധ്യത്തിൽ  പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു. 

മർദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. മർദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. അടുത്തു തന്നെ വിവാഹം ചെയ്യാനും ഇവർ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. ബ്യൂട്ടിപാർലർ നടത്തുന്ന യുവതി രാവിലെ നാലു മണിയോടെയാണ് യുവാക്കൾ താമസിക്കുന്നിടത്തേക്ക് എത്തിയത്. ഫോണിലൂടെ സംസാരിച്ചു കൊണ്ട് നടന്നുവന്ന പെൺകുട്ടിയെ കാത്തുനിന്ന യുവാവ് തല്ലുകയായിരുന്നു. ഇതു കണ്ട് പരിസരത്തുണ്ടായിരുന്ന ചിലർ ഇടപെട്ടതോടെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേക്ക് നടന്നു പോവുകയും ചെയ്തു എന്നാണ് വിവരം. തുടർന്നുണ്ടായ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നൽകിയെന്ന് പൊലീസ് വ്യക്തമാക്കി. വൈകിയെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മർദനം നടന്ന സ്ഥലത്തിന്റെ അടുത്തു തന്നെ അഞ്ചു പേരെയും പൊലീസ് കാണുകയും ചെയ്തിരുന്നു. എന്നാൽ മർദിച്ചതിൽ പരാതി ഇല്ലെന്ന നിലപാടായിരുന്നു യുവതിക്ക്. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി യുവതി പ്രാഥമികശുശ്രൂഷ സ്വീകരിച്ചത്. പിന്നാലെ യുവതിയുടെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories