തിരുവനന്തപുരം: കൈയിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞതിന് പൊലീസുകാരെ ഹെൽമറ്റുകൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പൊതു സ്ഥലത്ത് പുകവലിച്ചു നിന്ന ഇയാളോട് സിഗരറ്റ് കളയാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കളഞ്ഞില്ല. തുടർന്ന് ബലംപ്രയോഗിച്ച് സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി പൊലീസ് മടങ്ങി.ഇതിൽ പ്രകോപിതനായ ഇയാൾ കഴക്കൂട്ടത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞു നിർത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് പൊലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിനെയും അടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെൽമെറ്റ് കൊണ്ടടിച്ചു. ഇതോടെ, കൂടെയുണ്ടായിരുന്ന മറ്റു പൊലീസുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.