കാസർഗോഡ് പൂച്ചക്കാട്ടേ അബ്ദുൽ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വര്‍ണ റിക്കവറിയില്‍ പൊലീസ് പിടിച്ചെടുത്തത് ഭാര്യയുടെ മഹര്‍മാലയാണെന്ന് ഏഴാം പ്രതി സൈഫുദീന്‍.സത്യം ഒരു നാള്‍ തെളിയുമെന്നാണ് സൈഫുദീന്റെ പ്രതികരണം.
പ്രവാസിയിൽ നിന്നും പ്രതികൾ കവർന്ന 596 പവൻ വിവിധ ബാങ്കുകളിൽ പണയം വെക്കാൻ സഹായിച്ചതിനാണ് സൈഫുദ്ദീൻ പിടിയിലായത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്..
കാസര്‍കോഡ് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ചയായിരുന്നു, 7ാം പ്രതിയായ സൈഫൂദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സൈഫൂദ്ദിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുകയും, ബാങ്കില്‍ നിന്നും, രണ്ട് സ്വര്‍ണമാലകള്‍ പിടിച്ചെടുക്കുകയും ചെയ്തതായാണ് പറയുന്നത്.. റിക്കവറി ചെയ്തിരിക്കുന്ന ഈ ആഭരണങ്ങള്‍, കേസുമായി ബന്ധപ്പെട്ടുള്ളവയല്ലെന്നും, മാലകളില്‍ ഒരെണ്ണം തന്റെ ഭാര്യയുടെ മഹര്‍മാലയെന്നും,രണ്ടാമത്തെ മാല ഉപ്പയുടെ സഹോദരിയുടെ മാലയാണെന്നുമാണ്,സൈഫുദീന്‍ പറയുന്നത്.
ഗഫൂര്‍ ഹാജി മരണപ്പെട്ട ദിവസം, സൈഫുദ്ദീനും നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതായും, നഷ്ടമായ 596 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ നിന്ന് ഒരു ഭാഗം ബാങ്കുകളില്‍ പണയപ്പെടുത്തിയതായും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സെഫുദ്ദീനെ പ്രതി ചേര്‍ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തത്.