ഇടുക്കിയില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗമടക്കം രണ്ടുപേര്‍ ആനയിറങ്ങല്‍ ജലാശയത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും പൊതുപ്രവര്‍ത്തകരും രംഗത്ത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയില്‍ ഉണ്ടായ വൈരുദ്ധ്യമാണ് സംശയത്തിന് ഇടയാക്കിയത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇടുക്കി എസ്പിക്ക് പരാതി നല്‍കി.
കഴിഞ്ഞ പതിനേഴാം തീയതിയാണ് രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം ജയ്സൺ വർഗീസും സുഹൃത്ത് ബിജുവും ആനിറങ്ങൽ ജലാശയത്തിൽ മുങ്ങി മരിച്ചത്. മരണപ്പെട്ട ഇവർക്ക് ഒപ്പം സുഹൃത്തുക്കളായ രണ്ട് പേര് കൂടി ആനയിറക്കൽ ജലാശയത്തിൽ എത്തിയിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ തങ്ങൾ ഒപ്പമില്ലായിരുന്നുവെന്നും പൂപ്പാറയിൽ തിരികെ എത്തിച്ചത്തിനു ശേഷം മരണപ്പെട്ട ഇരുവരും ബോഡി നായ്ക്കന്നൂരിലേക്ക് പോയി എന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ ഇതിനുശേഷം ഇവർ മൊഴി തിരുത്തി. സംഭവം നടക്കുമ്പോൾ തങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്നും ഭയന്നിട്ടാണ് ഇക്കാര്യം ആരോടും പറയാത്തത് എന്നുമായിരുന്നു.ഇരുവരും പിന്നീട് പോലീസിനോട് പറഞ്ഞത്. ഇതാണ് ഇപ്പോൾ കുടുംബത്തിനും ബന്ധുക്കൾക്കും സംശയത്തിന് ഇടയാക്കിയത്.
ഉറ്റ സുഹൃത്തുക്കൾ ആയിരുന്നിട്ടും രണ്ടുപേർ കൺമുന്നിൽ അപകടത്തിൽ പെട്ടിട്ടും വിവരം പുറത്തിറയിക്കുവാനോ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുവാനോ ഇവർ തയ്യാറാകാത്തതിൽ ദുരൂഹതയുള്ളതാണ് കുടുംബം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഇടുക്കി എസ്പിക്ക് പരാതി നൽകിയത്.
സംഭവം നടന്നതിനുശേഷം തിരച്ചിൽ അടക്കം ആരോപണ വിധേയരായ ഇരുവരും പങ്കെടുത്തിരുന്നു. ഇരുവരും പുഴയിൽ മുങ്ങിമരിച്ചു എന്ന അറിയാമായിരുന്നിട്ടും ഇത് മറച്ചുവെച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബവും പൊതുപ്രവർത്തകരും ആരോപിക്കുന്നത്.