കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു.ഇതോടെ ആകെ മരണം മൂന്നായി .കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ സത്യപാലൻ(53), ഭാര്യ സീതമ്മ (50)മകൾ അഞ്ജലി (26), എന്നിവരാണ് മരിച്ചത്. സീതമ്മ തീപിടുത്തമുണ്ടായ ഉടൻ തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടു പേരും കോട്ടയം മെഡിക്കൽ കോളേജാശുപത്രി ചികിത്സയിൽ കഴിയവെ വൈകുന്നേരത്തോടെയാണ് മരിച്ചത്.അപകടത്തിൽ മകൻ ഉണ്ണിക്കുട്ടനും (22) പരുക്കേറ്റിരുന്നു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ തുടർന്ന് ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു വ്യക്‌തമല്ല. വീട്ടിൽ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.