തൃശ്ശൂരിന്റെ തീരദേശത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയ സംഘത്തിലെ മൂന്ന് പേർ കൂടി കയ്പമംഗലത്ത് പിടിയിൽ.
ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി ബഷീർ ബാബു , പറവൂർ ചേന്നമംഗലം സ്വദേശി ഗോപകുമാർ , കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ് എന്നിവരാണ് കൈപ്പമംഗലം പോലീസിന്റെ പിടിയിലായത്..
തൃശൂർ എടത്തിരുത്തി കിസാൻ സർവ്വീസ് സഹകരണ ബാങ്കിൽ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എടത്തിരുത്തി കുട്ടമംഗലം സ്വദേശി ബഷീർ നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഏഴോളം ധനകാര്യ സ്ഥാപനങ്ങൾ കൂടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇപ്പോൾ പിടിയിലായി അവരെക്കുറിച്ച് വിവരം ലഭിച്ചത്. പെരുമ്പാവൂർ, മൂവാറ്റുപ്പുഴ ഭാഗങ്ങളിൽ നിർമ്മിക്കുന്ന വ്യാജ സ്വർണാഭരണങ്ങളാണ് ഇവർ കൊണ്ടുവന്ന് പണയപ്പെടുത്തിയിരുന്നത്. ഒരു പവൻ തൂക്കം വരുന്ന വള പന്ത്രണ്ടായിരം രൂപ കൊടുത്താണ് ഇവർ കൊണ്ടുവരുന്നത്. ഇവിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ഒരു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
ഇത്തരത്തിൽ തട്ടിയെടുത്ത പണം ഇവർ ചീട്ടുകളിക്കും മറ്റുമായി ഉപയോഗിച്ചു വരികയായിരുന്നു.വ്യാജ സ്വർണം നിർമ്മിക്കുന്ന സംഘത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നും, ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. രാജേഷിന് വിവിധ സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകൾ ഉണ്ട്. ബഷീർ ബാബുവിനെതിരെയും സമാന കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.