ആലപ്പുഴ: ചാരുംമൂട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ്സുകാരൻ മരിച്ചു. ചാരുംമൂട് സ്വദേശി ഒൻപത് വയസുള്ള സാവന്‍ ആണ് മരിച്ചത്. രണ്ടുമാസം മുമ്പായിരുന്നു നായ സാവനെ ആക്രമിച്ചത്. പരിക്ക് ശ്രദ്ധയിൽ പെടാത്തതിന് തുടർന്ന് കുട്ടി വാക്സിൻ എടുത്തിരുന്നില്ല.
രണ്ടാഴ്ച മുൻപാണ് കുട്ടി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിൽ ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. സൈക്കിളിൽ പോയ കുട്ടിയെ തെരുവുനായ ടയറിൽ കടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ പോറൽ ഉണ്ടായി. ഇതിനിടയിൽ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണ് നിഗമനം. എന്നാൽ ഇതിനെ പറ്റി കുട്ടി വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല.
പനി ബാധിച്ച് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടെത്തിയത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ ചികിത്സയക്കായി മാറ്റുകയായിരുന്നു. കുട്ടിയുമായി അടുത്ത് സഹകരിച്ച ആളുകൾക്കെല്ലാം പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്.