കോട്ടയം: പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി. സംഭവസ്ഥലം വിശ്വഹിന്ദുപരിഷത്ത് ജില്ല ഭാരവാഹി മോഹനൻ പനയ്ക്കൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തി. കഴിഞ്ഞ ദിവസമാണ് പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികൾ അവകാശവാദമുന്നയിച്ചു.
കൃഷിക്കായി വലിയ മൺകൂനകൾ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാന ക്കല്ലും കണ്ടത്. വ്യാഴാഴ്‌ച വൈകീട്ട് നാല് മണിയോടെയാണിത്. ഇവ ശിവലിംഗവും പാർവതി വിഗ്രഹവുമാ ണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും സ്ഥലം സന്ദർശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. തുടർന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തിയത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് തണ്ടളത്ത് തേവർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവർ പറയുന്നത്.ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാർ പറഞ്ഞു കേട്ടിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
ഇപ്പോൾ ഉള്ള താമസക്കാരുടെ മുത്തച്ഛൻ്റെ ചെറുപ്പത്തിൽ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവർ പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവർ പറയുന്നു. കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവത്രെ. സമീപത്തുള്ള എല്ലാവർക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു. ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങൾ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവർ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ഇവർ ആരോപിക്കുന്നു.ഈ രീതിയിൽ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വിൽപന നടത്തിയത് എന്നുമാണ് ഇവരുടെ ആരോപണം.ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തിൽ നടന്ന താംബൂല പ്രശ്‌നത്തിൽ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കർ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തർക്കങ്ങളോ കേസുകളോ ഇല്ലെന്ന് റവന്യൂ അധികാരികളും പൊലീസും അറിയിച്ചു.