ചേർത്തല: ഗൃഹനാഥയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഭർത്താവ് സോണിയെ കസ്റ്റഡിയിൽ എടുത്തത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്നാണ് മകൾ പരാതിയിൽ പറയുന്നത്.
വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
ജനുവരി എട്ടിന് രാത്രി സജിയെ ഭർത്താവ് മർദിക്കുകയും ഭിത്തിയിൽ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജി. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവ് സോണി കട നടത്തുകയാണ്. അവിടുത്തെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടപ്പോഴാണ് സോണി സജിയെ ക്രൂരമായി മര്‍ദിച്ചതെന്നും സൂചനയുണ്ട്.മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു ഭര്‍ത്താവ് ആശുപത്രി അധികൃതരെ അറിയിച്ചത്.