തൃശ്ശൂർ പഴയന്നൂരിൽ സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ അടൽ ടിങ്കറിങ് ലാബിന്റെ വരാന്തയിൽ വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്കൂൾ വളപ്പിൽ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാർത്ഥികൾ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.പ്ലസ് വൺ വിദ്യാർത്ഥിക്ക് കാലിന് ചെറിയതോതിൽ പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു.സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.
കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്കൂൾ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.