ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി.ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്കണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓടാൻ തയ്യാറായി നിർത്തിയ ആനകളുടെ അടുത്തേക്ക് ഓടി. മണികൾ ആനകൾക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി. ക്ഷേത്രഗോപുരത്തിലേക്ക് ആദ്യം ഓടിയെത്തിയ ബാലു വിജയിയായി പ്രഖ്യാപിച്ചു.നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങിയത്. പിടിയാന ദേവി നാലാം സ്ഥാനത്തെത്തി. ഞായറാഴ്ച ബ്രഹ്മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വികെ വിജയന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
നേരത്തെ വടക്കേ നടപ്പന്തലിലായിരുന്നു ആനയൂട്ട്. ഇക്കുറി സുരക്ഷാപ്രശ്‌നവും ജനത്തിരക്കും കാരണമാണ് ആനക്കോട്ടയിലേക്ക് മാറ്റിയത്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകള്‍ തിങ്കളാഴ്ച രാത്രി ആരംഭിക്കും. കൊടിയേറ്റാനുള്ള സപ്തവര്‍ണക്കൊടി ശ്രീലകത്ത് കൊണ്ടുപോയി ചൈതന്യം പകരും. രാത്രി സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റം നിര്‍വഹിച്ചാല്‍ ക്ഷേത്രനഗരി ഉത്സവലഹരിയിലാകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം മേജര്‍ സംഘത്തിന്റെ കഥകളിയോടെ ഉത്സവകാല കലാപരിപാടികളുടെ അരങ്ങുണരും.