കോട്ടയം: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്.കോട്ടയം ഇടമറ്റത്ത് വെച്ച് തിങ്കാളാഴ്ച രാവിലെയാണ് അപകടം.
ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാജേഷ് ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ചാണ് നിന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.