കൊച്ചിയിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വീണ്ടും സംഘർഷം. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പ്രശ്നം.അഭിഭാഷകർ മഹാരാജാസ് കോളേജിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു. എറണാകുളം നഗരത്തിൽ അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ജില്ലാ കോടതിയിലും പരിസരത്തുമായുണ്ടായ ഏറ്റുമുട്ടലിൽ തടയാൻ എത്തിയ പൊലീസുകാരടക്കം പത്തിലേറെ പേർക്ക് പരുക്കേറ്റു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത വിരുന്നിൽ മഹാരാജാസ് കോളേജിലെ വിദ്യാർഥികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനിടെ ഉടലെടുത്ത തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
നൂറിലേറെ വരുന്ന അഭിഭാഷകരാണ് അക്രമത്തിനു പിന്നിലെന്ന് വിദ്യാർഥികൾ പറയുന്നു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജില്ലാ കോടതിക്കുള്ളിലെ വഴിയിലൂടെ നടന്നതിന്‍റെ പേരിലാണ് ആക്രമിച്ചതെന്നും ഒപ്പമുണ്ടായിരുന്ന അംഗപരിമിതനായ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് തല്ലിയെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. നിയമം ലംഘിച്ച് അര്‍ധരാത്രി കഴിഞ്ഞും കോടതി വളപ്പില്‍ ഡിജെ പാര്‍ട്ടി നടത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.സംഘർഷം തുടങ്ങിയത് മഹാരാജാസ് കോളേജിന്റെ മുമ്പിൽ വെച്ചാണെന്ന് മഹാരാജാസ് യൂണിയൻ ജനറൽ സെക്രട്ടറി അശ്വിന്‍ പറഞ്ഞു. ഹോസ്റ്റലിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടികളോട് അഭിഭാഷകർ മോശമായി സംസാരിച്ചു. വിദ്യാർഥികൾ ചോദ്യം ചെയ്തപ്പോൾ മുഖത്തേക്ക് സിഗരറ്റിന്റെ പുക ഊതി. അഭിഭാഷകർ മദ്യപിച്ചിരുന്നുവെന്നും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും അശ്വിന്‍ ആരോപിച്ചു. ഇന്നലത്തെ സംഘർഷത്തില്‍ വൈദ്യ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അതിന് തയാറായില്ല.സംസ്ഥാന സർക്കാർ ഉൾപ്പെടെ ലഹരിവിരുദ്ധ ക്യാംപയ്നുകൾ നടത്തുന്ന സമയത്ത് കോടതി പരിസരത്ത് എങ്ങനെ ലഹരി ഉപയോഗിക്കാൻ കഴിയുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ചോദിച്ചു.
അഭിഭാഷകരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കണ്ടാൽ തിരിച്ചറിയുന്ന 19 വിദ്യാർത്ഥികളെ പ്രതി ചേർത്താണ് കേസ്. വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.വിദ്യാർഥികള്‍ ബാർ അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിങ് നടക്കുന്ന സ്ഥലത്തേക്ക് പ്രകോപനവുമില്ലാതെ ബിയറുകുപ്പിയും കല്ലും വലിച്ചെറിഞ്ഞുവെന്നാണ് അഭിഭാഷകരുടെ ആരോപണം. അധ്യാപകർ അടക്കം ഇത് നോക്കി നിന്നു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നുവിതെന്നാണ് അഭിഭാഷകർ പറയുന്നത്. അഭിഭാഷകർ കോളേജിലേക്കാണ് ബിയർ ബോട്ടില്‍ വലിച്ചെറിഞ്ഞതെന്നാണ് വിദ്യാർഥികള്‍ ആരോപിക്കുന്നത്.