Share this Article
image
ഒറ്റരാത്രി മോഷ്ടിച്ചത് 8 ഫോണുകൾ; മോഷണത്തിൽ 'സ്മാർട്ടായ' ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
വെബ് ടീം
posted on 29-04-2024
1 min read
smart phone theft migrant worker held

ആലുവ: ഒറ്റ രാത്രി ആഷിക് ഷെയ്ഖ് (30) കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ. ആസാം നാഗോൺ ജാരിയ സ്വദേശിയായ ആഷിക് ഒടുവിൽ പൊലീസിന് മുൻപിൽ കുടുങ്ങി. അന്തർ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പോലീസ് പിടികൂടിയത്. 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്.

പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റു അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ആഷിഖിന്റെ താമസം. പകൽ സ്ഥലങ്ങൾ കണ്ട് വച്ച് രാത്രിയാണ് മോഷണം.

വില കൂടിയ മൊബൈൽ ഫോണുകളാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകൾ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തും. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വേറെയും മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കും. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ അബ്ദുൽ ജലീൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories