പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു.
ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മകളെ കാണുന്നത്. അടൂരിലെ ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയാണ്. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ രാജി ആരോപണം ഉന്നയിച്ചത്. അധ്യാപകൻ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും രാജി ആരോപിച്ചു.സ്ഥാപനത്തിനെതിരെ കൂടൽ പൊലീസിലും അമ്മ മൊഴി നൽകി.ഹോട്ടൽ റൂമിൽ ഡേറ്റിംഗിന് അധ്യാപകൻ സഹപാഠികളെ വിളിച്ചെന്നും തന്നെയും ആക്കൂട്ടത്തിൽ വിളിച്ചതായും മകൾ നിഷേധിച്ചെന്നും തന്നെ മാതാപിതാക്കൾ നല്ല രീതിയിലാണ് വളർത്തുന്നതെന്ന് പറഞ്ഞ് മകൾ നിഷേധിച്ചതായും 'അമ്മ പറഞ്ഞു.
ഗായത്രിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)