മുതലപ്പൊഴി പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായുള്ള മന്ത്രിതല ചർച്ച ഇന്ന്. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും അറിയിക്കും.ഇന്ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.
വർഷങ്ങൾക്കുശേഷമാണ് മുതലപ്പൊഴി പൂർണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്. ഇതോടെ പ്രത്യക്ഷസമരവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് റോഡ് ഉപരോധമുൾപ്പെടെയുള്ള സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾ, മന്ത്രി സജി ചെറിയാന്റെ ഔദ്യോഗികവസതിയിലേക്കും മാർച്ച് നടത്തി. അതിനിടെ ഡ്രഡ്ജിങ്ങിന് വേഗം പോരാ എന്ന വിലയിരുത്തലിലാണ് സർക്കാർ. അതിന്റെ അടിസ്ഥാനത്തിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്