Share this Article
image
പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകം; എട്ടു പ്രതികള്‍ക്കും ജീവപര്യന്തം
വെബ് ടീം
posted on 12-02-2024
1 min read
peruvembu-rajendran-murder-case-all-accused-get-life-imprisonment

പാലക്കാട്: പെരുവെമ്പ് തോട്ടുപാലത്ത് മാനസികാരോഗ്യ പ്രശ്‌നമുള്ള നിര്‍മാണത്തൊഴിലാളിയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ എട്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പെരുവെമ്പ് തോട്ടുപാലംവീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രന്‍ (34) കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിച്ചത്. പ്രതികള്‍ പതിനായിരം രൂപ വീതം പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പെരുവെമ്പ് തോട്ടുപാലം വിജയന്‍ (53) കുഞ്ചപ്പന്‍ (64) ബാബു (50),മുരുഗന്‍ (44) മുത്തു (74) രമണന്‍ (45) മുരളീധരന്‍ (40) രാധാകൃഷ്ണന്‍ (61) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കുറ്റക്കാരാണെന്ന് ഫെബ്രുവരി ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു.

2010 ഫെബ്രുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ രാജേന്ദ്രന്‍ ഏഴുവര്‍ഷമായി മാനസികാരോഗ്യചികിത്സ തേടിയിരുന്ന ആളായിരുന്നു. സംഭവദിവസം രാത്രി ചിലരെ രാജേന്ദ്രന്‍ ആക്രമിച്ചതായും ഇതില്‍ പ്രകോപിതരായ ഒരുസംഘമാളുകള്‍ രാജേന്ദ്രനെ വീടിനുസമീപം വെച്ച് മര്‍ദിച്ചതായും തുടര്‍ന്ന് അവശനായ യുവാവിനെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദനം തുടര്‍ന്നെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. പുതുനഗരം പോലീസില്‍ വിവരമറിയിച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചെ വൈകിയാണ് പോലീസ് എത്തിയത്. പോലീസെത്തി ചില നാട്ടുകാരുടെ സഹായത്തോടെ രാജേന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories