കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, ഭാര്യ ശ്യാമള, എന്നിവരാണ് മരിച്ചത്.
തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.