കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഏറ്റുവാങ്ങി. പതാക കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചർ ഏറ്റു വാങ്ങി. ദീപശിഖ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഏറ്റു വാങ്ങി. മധുരയിൽ ഏപ്രിൽ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.
കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകൾ ആണ് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേർന്നത്. വ്യാഴാഴ്ച മുതൽ ഒമ്പത് വരെ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പിബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജൂകൃഷ്ണൻ, എ ആർ സിന്ധു എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) 25,000 ചുവപ്പുസേനാംഗങ്ങളുടെ പരേഡും രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലിയും നടക്കും.