കാസർഗോഡ്, പൈവളിഗയിൽ 15 കാരിയേയും, യുവാവിനെ യും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ് വെല്ലുവിളി ഉയർത്തുന്നത്. മരണകാരണം കണ്ടെത്തണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചിരുന്നു.
കഴിഞ്ഞ മാസം 9 നാണ് 15 കാരിയേയും 42 കാരനേയും പൈവളിഗയിലെ വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 26 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു ജീർണ്ണിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടത്തിൽ ആത്മഹത്യയുടെ സൂചനയാണ് ലഭിച്ചതെങ്കിലും അതുറപ്പിക്കാൻ പൊലീസ് സർജനോ അന്വേഷണസംഘത്തിനോ സാധിച്ചിട്ടില്ല. മൃതദേഹങ്ങൾ മമ്മിഫൈഡ് അവസ്ഥയിലായിരുന്നു.
മരണ കാരണം കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാൽ ഇതിൻ്റെ ഫലം ലഭിക്കാൻ വൈകുമെന്നാണ് വിവരം. 45 കിലോ ഭാരമുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൻ്റെ ഭാരം 13 കിലോയിൽ താഴെയായിരുന്നു. സമാനമായിരുന്നു 42 വയസുകാരൻ്റെയും അവസ്ഥ.
ആന്തരികാവയവങ്ങളെല്ലാം ചുരുങ്ങിപ്പോയതിനാൽ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ആത്മഹത്യയെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ കേസിൽ ഇടപെട്ട ഹൈക്കോടതി കൊലപാതകമാണോ എന്ന സംശയം മുന്നോട്ടുവെച്ചിരുന്നു.