കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ല. സമൂഹ മാധ്യമ ശൃംഖലയായ 'മെറ്റ' സഹകരിക്കുന്നില്ല എന്നാണ് പൊലീസിന്റെ വാദം. ഇതോടെ കേസിൽ കുറ്റാരോപിതരായവർക്ക് നിയമക്കുരുക്കിൽ നിന്നും രക്ഷപെടാനുള്ള വഴിയൊരുങ്ങുന്നു എന്ന ആരോപണവും ശക്തമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഉണ്ടായ സംഘർഷത്തിനിടയാണ് വിദ്യാർത്ഥികളുടെ മർദ്ദനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് കാരണമായ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
ഇൻസ്റ്റാഗ്രാം ചാറ്റ് അടക്കമുള്ള സമൂഹമാധ്യമങ്ങളാണ് സംഘർഷം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത് എന്നും വ്യക്തമായിരുന്നു. തുടർന്നാണ് സമൂഹമാധ്യമ ശൃംഖലയായ 'മെറ്റ'യോട് അന്വേഷണസംഘം വിശദാംശങ്ങൾ തേടിയത്. അതുവഴി കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കഴിയും എന്നായിരുന്നു പൊലീസിന്റെ വിശ്വാസം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യവുമായി മെറ്റ സഹകരിക്കുന്നില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസിൽ മെയ് അവസാനവാരം കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കെയാണ് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നത്. സംഭവത്തിൽ നിന്നും കുറ്റാരോപിതരെ രക്ഷിക്കാനുള്ള നീക്കമാണ് ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കുറ്റാരോപിതരായ കുട്ടികൾക്ക് പുറമേ അവരുടെ രക്ഷിതാക്കളെ കുറിച്ചും അന്വേഷണം വേണമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ അക്കാര്യം അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടുമില്ല.