തൃശൂർ പാലപ്പിള്ളി കുണ്ടായിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റെണമെന്ന ആവശ്യം ശക്തമാകുന്നു. കൂട്ടം തെറ്റിയ ആന ദിവസങ്ങളായി പ്രദേശത്ത് ഭീതിപരത്തിയിട്ടും വനപാലകർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം ആനയുടെ മുൻപിൽപ്പെട്ട ബൈക്ക് യാത്രക്കാരായ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡിൻ്റെ വശങ്ങളിലുള്ള തോട്ടങ്ങളിലും പറമ്പുകളിലുമാണ് ആന തമ്പടിക്കുന്നത്.പല സമയങ്ങളിലും റോഡിലേക്കിറങ്ങുന്ന ആനയുടെ മുൻപിൽപ്പെടുന്ന യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
തോട്ടങ്ങളിൽ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികളും ഭീതിയോടെയാണ് പണിക്കിറങ്ങുന്നത്.തൊഴിലാളികളെയും പരിസരവാസികളെയും ആക്രമിക്കാനെത്തുന്ന ആനയ്ക്ക് വനപാലകർ സംരക്ഷണം നൽകി കൊടുക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ ചേരുന്ന യോഗങ്ങളിൽ തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ പോലും വനംവകുപ്പിൻ്റെ ഉന്നതാധികാരികൾ ശ്രമിക്കാറില്ലെന്ന് റബ്ബർ എസ്റ്റേറ്റ് ലേബർ കോൺഗ്രസ് ഐഎൻടിയുസി ജനറൽ സെക്രട്ടറി ആൻ്റണി കുറ്റൂക്കാരൻ പറഞ്ഞു.ആനയെ മയക്കുവെടിവെച്ച് ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ നടപടിയാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചതായും ആൻ്റണി അറിയിച്ചു.