തൃശ്ശൂർ: മനുഷ്യനും ആനയും തമ്മിലുള്ള സംഘട്ടനം കൂടി വരികയും നാട്ടാനകളുമായി ബന്ധപ്പെട്ട ദാരുണ സംഭവങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി അവയെ പിടികൂടുന്നത് അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സ് (വിഎഫ്എഇ) എന്ന സംഘടന, തൃശൂർ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിൽ ജീവനുള്ള ആനയുടെ അതേ വലിപ്പത്തിലുള്ള ശിവശക്തി എന്ന റോബോട്ടിക് ആനയെ അവതരിപ്പിക്കാനൊരുങ്ങുന്നു.ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മലയാളി ക്ഷേത്രമായ ശ്രീശങ്കരൻ കോവിലിൽ തമിഴ്‌നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച് വിജയിച്ചതിനെ തുടർന്നാണ് വിഎഫ്എഇ മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കാനൊരുങ്ങുന്നത്.“ആനകൾ കുടുംബസമേതം കാട്ടിൽ ജീവിക്കുന്ന സാമൂഹിക ജീവികളാണെന്ന് ശാസ്ത്രം പറയുന്നു. അവയെ ചങ്ങലയിൽ തളച്ചിട്ട് ക്രൂരമായ പീഡനങ്ങളേകരുത്. അഹിംസ എന്ന നമ്മുടെ സംസ്കാരം മുറുകെപ്പിടിക്കാനും ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കാനും റോബോട്ടിക് ആനകൾ മികച്ച ബദലാണ്" വോയ്‌സസ് ഫോർ ഏഷ്യൻ എലിഫൻ്റ്‌സിൻ്റെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഐക്യരാഷ്ട്ര സംഘടനയുടെ നാമനിർദേശപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത, ആനകളുടെ ക്രൂരമായ ചൂഷണം തുറന്നുകാട്ടുന്ന ഗോഡ്‌സ് ഇൻ ഷാക്കിൾസ് എന്ന ഡോക്യുമെൻ്ററിയുടെ സംവിധായകയും നിർമ്മാതാവുമായ സംഗീത അയ്യർ പറഞ്ഞു.
“യഥാർത്ഥ ആനകളെ കഷ്ടപ്പെടുത്താതെ, പാരമ്പര്യം കാത്തുസൂക്ഷിക്കാൻ റോബോട്ടിക് ആനകൾക്ക് കഴിയും. ജീവനുള്ള ആനകൾ സുരക്ഷാ അപകടങ്ങൾ ഗുരുതരമാണെന്ന് കൂടുതൽ ക്ഷേത്രങ്ങൾ മനസ്സിലാക്കി വരുന്നുണ്ട്. ശിവശക്തിയെ തന്നതിന് വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സിനോട് നന്ദി പറയുന്നു.ഭാവിയിൽ സ്വന്തം റോബോട്ടിക് ആനയെ കൊണ്ടുവരാനും ഞങ്ങൾക്ക് ആഗ്രഹമുണ്ട്. “ക്ഷേത്രത്തിന്റെ പബ്ലിക് ട്രസ്റ്റായ വിജ്ഞാനദായിനി സഭാ പ്രസിഡൻ്റ് സി.ഡി ശ്രീനാഥ് പറഞ്ഞു. ഈ വർഷം രണ്ട് മാസത്തിനുള്ളിൽ തന്നെ ആന ഇടഞ്ഞുണ്ടായ ദാരുണ സംഭവങ്ങളിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.ഏറ്റവുമൊടുവിൽ ഫെബ്രുവരി 13ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ പരിഭ്രാന്തരായ രണ്ട് ആനകൾ പരസ്പരം പോരടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമാകുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ജീവൻ നഷ്ടപ്പെട്ട ആനകളുടെ കണക്കും ഞെട്ടിക്കുന്നതാണ്. 2024-ൽ ബന്ദികളാക്കപ്പെട്ട 24 ആനകളാണ് കേരളത്തിൽ ചരിഞ്ഞത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ 154 ആനകളാണ് കേരളത്തിൽ ചരിഞ്ഞത്.ബന്ദികളാക്കിയ ആനകൾ സൃഷ്ടിക്കുന്ന വലിയ ദുരിതങ്ങളും സുരക്ഷാ അപകടങ്ങളും എടുത്തുകാണിക്കുന്നവയാണ് ഈ സംഭവങ്ങൾ.ക്ഷേത്ര പാരമ്പര്യങ്ങൾക്കപ്പുറം, കാട്ടാനകളുടെ സംരക്ഷണത്തിലും വിഎഫ്എഇ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. തെക്കൻ നിലമ്പൂരിലെ ഏകദേശം 340 കാട്ടാനകൾക്ക് സ്വൈര്യമായി വിഹരിക്കാൻ സംഘടന അടുത്തിടെ 4.00 ഏക്കർ സ്വകാര്യ തോട്ടം കേരള വനം വകുപ്പിന് സംഭാവന നൽകിയിരുന്നു.എഐ അടിസ്ഥാനമാക്കിയുള്ള എലിസെൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 2023 ജനുവരിക്കും 2024 നവംബറിനുമിടയിൽ പശ്ചിമബംഗാളിൽ 1,139 ആനകളെ ട്രെയിൻ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാനും സംഘടനയ്ക്ക് സാധിച്ചു.ഒഡീഷയിലെ പല്ലഹര, ബാലസോർ റേഞ്ചുകളിലായി 50,300 ആന സൗഹൃദ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 200 ഓളം ആദിവാസികൾക്ക് ജോലി നൽകി. ആനക്കൂട്ടങ്ങൾക്കായി എട്ട് വലിയ ജലാശയങ്ങളും നിർമ്മിച്ചു.ഈ മാസത്തിന്റെ തുടക്കത്തിൽ തൃശൂർ എളവള്ളി ഉത്സവത്തിനിടെ ഇടഞ്ഞ ആന അതിന്റെ പാപ്പാനെ അടക്കം രണ്ടുപേരെ കുത്തുകയും പാപ്പാൻ മരണപ്പെടുകയും ചെയ്തു. 14 കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് തളച്ചു.