കണ്ണൂരിൽ റോഡ് ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് സിപിഐഎം നേതാക്കൾക്കെതിരെ കേസ്. സിപിഐഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജനെ ഒന്നാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ. പി.ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. കെ. വി. സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രത്നകുമാരി തുടങ്ങിയവരും കേസിൽ പ്രതികളാണ്. കൂടാതെ കണ്ടാലറിയാവുന്ന 5000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിരിഞ്ഞു പോകണമെന്ന പൊലീസിൻ്റെ നിർദേശം ലംഘിച്ചും പരിപാടി നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
പതിനായിരങ്ങള്‍ പങ്കെടുക്കുമ്പോള്‍ വഴി തടസ്സപ്പെടുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് യാത്രാമാര്‍ഗങ്ങള്‍ വേറെയുണ്ട്. എന്നാല്‍ സമരം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് വേറെയില്ലെന്ന് ജയരാജന്‍ പറഞ്ഞു. ഈ സമരത്തെ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കും. അവര്‍ക്ക് ഇത് വയറ്റിപ്പിഴപ്പാണ്. എന്നാല്‍ മലയാളികള്‍ക്ക് ഇത് ജീവന്റെ പിഴപ്പാണെന്ന് ജയരാജന്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍- യോഗശാല നാലവരിപ്പാതയിലായിരുന്നു സിപിഐഎം നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. കേരളമെന്താ ഇന്ത്യയിലല്ലേ..!? എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സിപിഐഎം പ്രതിഷേധിച്ചത്.
അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തീർത്തും അർഹമായത് അനുവദിക്കാതേയും കേരളത്തെ ശ്വാസംമുട്ടിക്കുന്ന, മലയാളികളോട് ശത്രുപക്ഷത്തുള്ളവരോടെന്നോണം പെരുമാറുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങൾക്കെതിരായ മലയാളികളുടെ പ്രതിഷേധമാണിതെന്ന് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎമ്മിൻ്റെ സമരം. റോഡില്‍ പന്തല്‍ കെട്ടിയും കസേരകള്‍ ഇട്ടുമായിരുന്നു സമരം.