പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ 19കാരി ഗായത്രിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രെെവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ രംഗത്തെത്തി. ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രെെവറായ ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറഞ്ഞു.
അടൂരിലെ ആർമി റിക്രൂട്ട്‌മെന്റ് പരീശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്നു മരിച്ച ഗായത്രി. സ്ഥാപനത്തിലെ അദ്ധ്യാപകനായ വിമുക്ത ഭടന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നത്. ഇതിനിടെയാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ. സ്ഥാപനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ചന്ദ്രശേഖരൻ അവകാശപ്പെടുന്നു.'ഞാനാണ് ഗായത്രിയെ വളർത്തിയത്. രേഖകളിൽ മുഴുവൻ ഗായത്രി ചന്ദ്രശേഖരൻ എന്നാണ്. എന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യുകയില്ല. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ്. കേസ് പൊലീസ് വിശദമായി അന്വേഷിക്കണം',- ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
അദ്ധ്യാപകൻ ഡേറ്റിംഗിന് ക്ഷണിച്ചതിനെ തുടർന്നാണ് ഗായത്രി ജീവനൊടുക്കിയതെന്നാണ് അമ്മ രാജി ആരോപിക്കുന്നത്. കൂടാതെ മകളെ അദ്ധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഇന്ന് രാജി വെളിപ്പെടുത്തിയിരുന്നു. വിനോദയാത്ര പോയപ്പോൾ അദ്ധ്യാപകൻ നഗ്നദൃശ്യം പകർത്തിയെന്നാണ് രാജി ആരോപിക്കുന്നത്.