ആലപ്പുഴ:എതിർപ്പുകളും ഭീഷണികളും നേരിട്ട് ജന്മനാട് വിട്ട് കേരളത്തിലെത്തിയ ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയ സാക്ഷാത്കാരം. ലൗ ജിഹാദ് ആരോപണവും ഉൾപ്പെടെ നേരിട്ട പലാമു ജില്ലയിലെ ഛത്തർപൂർ സ്വദേശികളായ ആശാ വർമയും മുഹമ്മദ് ഗാലിബും കായംകുളത്ത് വിവാഹിതരായി.പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടതിനാല്‍ വിവാഹത്തിന് കടുത്ത എതിർപ്പും ഭീഷണിയും നേരിട്ടു. ഇതിനിടെ കുടുംബം 45 വയസുകാരനുമായി ആശാ വർമ്മയുടെ വിവാഹം നടത്താനുള്ള നീക്കവും നടത്തി.ഈ സാഹചര്യത്തിലാണ് കേരളത്തിൽ അഭയം തേടിയതെന്ന് ആശാവർമ പറഞ്ഞു.
കേരളത്തിലും ബന്ധുക്കൾ എന്ന പേരിൽ ചിലർ എത്തി ഭീഷണിയും പ്രലോഭനവും തുടർന്നു. എങ്കിലും ഇരുവരെയും അടർത്തി മാറ്റാനായില്ല.ഫെബ്രുവരി ഒമ്പതിനാണ് ആശയും ഗാലിബും കേരളത്തിൽ എത്തിയത്. ഫെബ്രുവരി 11ന് വിവാഹിതരായി. ഗൾഫിൽ ആയിരുന്ന മുഹമ്മദ് ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്തിനോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് കേരളത്തിൽ എത്തി. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ദമ്പതികൾക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.