ലോകത്തെ ഏറെ ഭീതിയിലാഴ്ത്തിയ മാരക വൈറസുകളിലൊന്നായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നാട്ടില്‍ കാണപ്പെടുന്ന മുള്ളന്‍പന്നിയുടെ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാണ് ഈ സസ്തനികള്‍. നിപ വൈറസിനെപ്പോലെ വവ്വാലുകളാണ് ഇവയുടേയും വാഹകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരുള്‍പ്പെടെ മറ്റ് ജീവികളിലേക്ക് വൈറസ് പകരാമെന്ന് ഗവേഷകര്‍ പറയുന്നു.
'പാരാമിക്സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. കേരളത്തെ സമീപകാലത്ത് ഭീതിയിലാഴ്ത്തിയ നിപ വൈറസും ഇതേ വൈറസ് വിഭാഗത്തിലുള്ളതാണ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയുമാണ് വൈറസ് ബാധിക്കുക. മസ്തിഷ്‌കജ്വരം പോലെ അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നയിക്കുകയും രോഗിയുടെ മരണിത്തിന് ഇടയാക്കുകയും ചെയ്യും.
മനുഷ്യരില്‍ നിന്ന് സ്രവങ്ങള്‍ വഴി മനുഷ്യരിലേക്ക് പകരാനിടയുള്ളതിനാല്‍ ഒരു പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇതേ കുടുംബത്തില്‍പെട്ട മറ്റൊരു വൈറസ് മനുഷ്യരിലേക്ക് പകര്‍ന്ന സംഭവം മുമ്പ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാങ്ഗ്യ എന്ന വൈറസാണ് വവ്വാലില്‍ നിന്ന് ഷ്ര്യൂവിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും പകര്‍ന്നത്.
വൈറസുകള്‍ക്കെതിരെ പൊതുവായ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വൈറസിന്റെ കോശസ്തരത്തിന് മുകളില്‍ കാണപ്പെടുന്ന മാംസ്യ തന്മാത്രയെ ലക്ഷ്യമിടുന്ന വാക്സിനാണ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.