തിരുവനന്തപുരം:ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. വിഴിഞ്ഞം തുറമുഖം 15ന് ഉദ്ഘാടനം ചെയ്യാനിരിക്കെ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു.എംഡിയായിരുന്ന അദീല അബ്ദുല്ല ഐഎഎസിനെ മാറ്റി. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്ക്കൊപ്പം വിഴിഞ്ഞം പോർട്ട് എംഡിയുടെ അധിക ചുമതലയാണ് ദിവ്യയ്ക്ക് നല്‍കിയിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് കളക്ടർമാർക്കും സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവൽ ആലപ്പുഴ കളക്ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും.
മലപ്പുറം കലക്‌ടർ വി.ആർ.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആർ.വിനോദിനാണു പകരം നിയമനം. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് ആണ് പുതിയ കൊല്ലം കലക്ടർ. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുൺ കെ.വിജയനെ കണ്ണൂർ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചിട്ടുണ്ട്.