Share this Article
image
'എല്ലാം കമ്പനിക്ക് വേണ്ടി'; ഓഫീസിൽ വൈകിയെത്തിയാൽ 200 പിഴ; ഒടുവിൽ മുതലാളിക്ക് തന്നെ പാരയായ പ്ലാൻ; മുതലാളിക്ക് അടയ്‌ക്കേണ്ടി വന്നത് 1,000 രൂപ
വെബ് ടീം
posted on 21-06-2024
1 min read
rs-200-fine-for-arriving-late-at-office-in-the-end-the-owner-had-to-pay-rs-1000

മുംബൈ:മഴക്കാലം ആയാൽ നഗരത്തിലെ ഗതാഗത കുരുക്കിൽ കുടുങ്ങി ജീവനക്കാർ വൈകി എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഓഫിസിനടുത്ത് താമസിക്കുന്നവർ പോലും വൈകി എത്തിയാൽ ആ ഓഫിസിന്റെ പ്രവർത്തനത്തെ അത് ബാധിക്കും. സ്ഥിരമായി ജോലിക്കാര്‍ വൈകിയെത്തുന്ന പ്രശ്നം പരിഹരിക്കാന്‍ മുംബൈയിലെ ഇവോര്‍ ബ്യൂട്ടിയുടെ സ്ഥാപകന്‍ കൗശൽ ഷാ ഒരു പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. 'ഇനി മുതല്‍ രാവിലെ 9.30 കഴിഞ്ഞ് എത്തുന്നവര്‍ 200 രൂപ പിഴ അടയ്ക്കണം' എന്നതായിരുന്നു ആ പദ്ധതി. ഒടുവില്‍ തന്‍റെ തീരുമാനം തനിക്ക് തന്നെ പാരയായി. കൗശൽ തന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. 

തന്‍റെ എക്സ്  അക്കൗണ്ടിലൂടെ കൗശൽ ഇങ്ങനെ എഴുതി, 'അവസാന ആഴ്ച, ഓഫീസിലെ ഉത്പാദനക്ഷമത ഉയര്‍ത്താനായി എല്ലാവരും രാവിലെ 9:30 ന് ഓഫീസിൽ എത്തണമെന്ന് ഞാൻ കർശനമായ നിയമം ഉണ്ടാക്കി (മുമ്പ് ഞങ്ങൾ 10-11 മണിക്കായിരുന്നു എത്തിയിരുന്നത്.) വൈകിയാൽ 200 രൂപ പിഴയൊടുക്കണം. ഒടുവില്‍ ഇത് ഇത് അഞ്ചാം തവണയാണ് ഞാന്‍ പണം നല്‍കുന്നത്.' 

ഒപ്പം ഇരുനൂറ് രൂപ ഗൂഗിള്‍ പേ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. നിയമം കൊണ്ട് വന്ന് ഒരാഴ്ചയ്ക്കിടെ അഞ്ച് തവണ കൗശൽ തന്നെ വൈകിയെത്തി. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് 1000 രൂപ പിഴ അടയ്ക്കേണ്ടിവന്നു. എന്നാല്‍ ഈ പിഴ തുക എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല. കൗശലിന്‍റെ പോസ്റ്റ് വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് കുറിപ്പ് കണ്ടത്.

നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാന്‍ കുറിപ്പിന് താഴെയെത്തി. 'അതൊരു ഫാക്ടറി തൊഴിലാളിയുടെ മാനസികാവസ്ഥയാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ എല്ലാ ശമ്പളക്കാര്‍ക്കും 200 ആണോ പിഴയെന്ന് അന്വേഷിച്ചു. പതിനഞ്ചായിരം ശമ്പളം വാങ്ങുന്നയാളും രണ്ട് ലക്ഷം ശമ്പളം വാങ്ങുന്നയാളും 200 രൂപ പിഴ കൊടുക്കുന്നത് രണ്ട് തരമാണ്.  നിങ്ങൾക്ക് ഈ അടിസ്ഥാന ആശയം ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.' എന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ മുതലാളി ആര്‍ക്കാണ് പിഴ ഒടുക്കിയതെന്ന് ചോദിച്ചു. വിമര്‍ശനങ്ങള്‍ ഏറെയപ്പോള്‍ കൗശൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി. മറുപടി കുറിപ്പില്‍ ജീവനക്കാർക്കായി നിങ്ങൾ ഒരു നിയമം കൊണ്ടുവന്നാല്‍ അത് ആദ്യം പിന്തുടരുന്നത് നിങ്ങളായിരിക്കണമെന്നും പിഴ ഒടുക്കുന്നതിനായി ഒരു പ്രത്യേക യുപിഐ ലൈറ്റ് അക്കൗണ്ട് പ്രത്യേകമായി ഒരു ടീം ഫണ്ടായി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടുന്ന പണം ടീം പ്രവർത്തനങ്ങൾക്കും ഡൈനിംഗ്, മറ്റ് ടീം ഇവന്‍റുകൾ പോലുള്ള ആനുകൂല്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രത്യേകം എഴുതി. 

മുതലാളിക്ക് കൊടുക്കേണ്ടി വന്ന രൂപയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories