സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിച്ചേക്കും. 100 രൂപ മുതൽ 200 വരെ വർധിപ്പിക്കണമെന്ന ആവശ്യം ധനമന്ത്രിയുടെ പരിഗണനയിലുണ്ട്. നിലവിൽ 1,600 രൂപ വീതമാണു പ്രതിമാസം ക്ഷേമപെൻഷനായി നൽകുന്നത്. അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നവരെ പൂർണമായി ഒഴിവാക്കി പെൻഷൻ ചെലവു കുറയ്ക്കും.
ഒന്നാം പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത ക്ഷേമ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയത് തിരിച്ചടിയായിരുന്നു. ഇത് ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. ഈ അടിസ്ഥാന വര്‍ഗത്തിന്‍റെ പിന്തുണ തിരിച്ചുപിടിക്കേണ്ടത് തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അനിവാര്യമാണെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നത്. പക്ഷെ കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ഇതെത്രത്തോളം സാധ്യമാകുമെന്ന ചോദ്യമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.
നിലവിലെ സാഹചര്യത്തില്‍ ക്ഷേമ പെൻഷൻ വിതരണത്തിന് മുൻഗണന നൽകി കുടിശ്ശിക കൊടുത്ത് തീർക്കാനാകും ധനവകുപ്പ് ഊന്നൽ നൽകുക. അതേസമയം തുകയിൽ ചെറിയ വര്‍ധനവെങ്കിലും പെന്‍ഷന്റെ കാര്യത്തില്‍ വരുത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. നിലവിൽ പ്രതിമാസം നൽകുന്ന 1,600 രൂപയിൽ 100 രൂപ മുതൽ 200 വരെ വർധിപ്പിക്കണമെന്ന ആവശ്യം ധനമന്ത്രിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നവരെ പൂർണമായി ഒഴിവാക്കി പെൻഷൻ ചെലവു കുറയ്ക്കും.
പ്രതിമാസം പെൻഷൻ കൈപ്പറ്റുമ്പോൾ തന്നെ മസ്റ്റർ ചെയ്യുന്ന പരിഷ്കാരവും ആലോചനയിലുണ്ട്. പെൻഷൻ വിതരണം ചെയ്യുന്നതിനു പണം കണ്ടെത്താൻ കഴിഞ്ഞ വർഷം ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതു പോലെ മോട്ടർവാഹന നികുതി, ഭൂനികുതി തുടങ്ങിയവയ്ക്കു മേൽ സെസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.