എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്.
പത്തനംതിട്ട എസ് പിയായിരുന്ന സുജിത് ദാസ് പി വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടു കൊണ്ടാണ് സുജിത്ത് ദാസിനെതിരെയും എം ആർ അജിത് കുമാറിനെതിരെയും അടക്കം, ആരോപണങ്ങൾ അൻവർ ഉയർത്തിയത്. ഫോൺ സംഭാഷണത്തിൽ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അടക്കം ആക്ഷേപങ്ങൾ സുജിത്ത് ദാസ് ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്.
ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണവും പോലീസ് കോർട്ടേഴ്സിലെ മരംമുറിയുമായി ബന്ധപ്പെട്ട് സുജിത്ത് ദാസിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണവും നടക്കുകയാണ്.
ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്, വകുപ്പുതല അന്വേഷണം നടത്തുന്ന ഐജി ശ്യം സുന്ദറിന് പിവി അൻവർ ഇതുവരെ മൊഴിയും നൽകിയിട്ടില്ല. മുഖ്യമന്ത്രി ശുപാർശ അംഗീകരിച്ചതിന് പിന്നാലെയാണ് എസ് പി സുജിത് ദാസ് തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നത്.