കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് ബീഹാറില്‍ ജാതി വിവേചനം നേരിട്ടതായി ആരോപണം. കനയ്യ കുമാര്‍ സഹര്‍സയിലെ ദുര്‍ഗ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ ഗംഗാജലം കൊണ്ട് അടിച്ചുകഴുകുന്നതിൻ്റെ വീഡിയോ വൈറലാകുകയാണ്.
ബീഹാറിലെ കുടിയേറ്റം നിര്‍ത്തുക, ജോലി നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധറാലിക്കിടെയാണ് കനയ്യ കുമാര്‍ സഹര്‍സയിലെ ദുര്‍ഗ ക്ഷേത്രം സന്ദശിച്ചത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തില്‍വെച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു.
കനയ്യ മടങ്ങിയതിന് തൊട്ടടുത്തദിവസം വാര്‍ഡ് കൗണ്‍സിലര്‍ അമിത് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാജലം കൊണ്ട് ക്ഷേത്രം അടിച്ചുകഴുകുകയായിരുന്നു. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കോാണ്‍ഗ്രസ് പ്രതിഷേധിച്ചു. ആര്‍.എസ്എസിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നവര്‍ മാത്രമാണോ ഭക്തര്‍ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ബിജെപി ഇതര പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന തീവ്ര സംസ്‌കൃതവല്‍ക്കരണ കാലഘട്ടത്തിലേക്ക് നമ്മള്‍ പ്രവേശിച്ചോ എന്നും കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത ചോദിച്ചു.
കനയ്യ കുമാറിന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമാണ് നടപടിയെന്നാണ് ബിജെപിവാദം. സംഭവത്തില്‍ കനയ്യ കുമാര്‍ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറില്‍ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയര്‍ന്നിരിക്കുന്നത്.