തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നത്.
സംസ്ഥാനത്തെ കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യ നയത്തിന്‍റെ കാതൽ. ഒപ്പം യാഥാർഥ്യം മനസ്സിലാക്കിയുള്ള പ്രായോഗിക നടപടികളും പുതിയ മദ്യനയത്തിലുണ്ട്. സ്കൂൾ ബസ് ജീവനിക്കാർക്ക് ഉൾപ്പെടെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. സർക്കാർ വിഞാപനം ചെയ്ത ടൂറിസം സെന്‍ററുകളിൽ ടോഡി പാർലറുകൾ തുടങ്ങും.
ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.ഇക്കാരണങ്ങളാലാണ് ഡ്രൈ ഡേയിൽ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകളിൽ മദ്യം വിളമ്പാൻ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നൽകിയത്. ഡ്രൈ ഡേയിൽ നടത്തുന്ന കോൺഫറൻസ്, വിവാഹം എന്നിവയിൽ മദ്യം വിളമ്പാൻ 50000രൂപ ഫീസ് നൽകി പ്രത്യേകം ലൈസന്‍സ് എടുക്കണം. ഇതിനായി ഒരാഴ്ച മുമ്പ് അപേക്ഷ നൽകണമെന്നും എംബി രാജേഷ് പറഞ്ഞു.